എമ്മാവൂസ് അനുഭവത്തിന്‍റെ അര്‍ത്ഥം



എമ്മാവൂസ് അനുഭവത്തിന്‍റെ അര്‍ത്ഥം

“ഈശോ തന്‍റെ ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍ ചെയ്ത മറ്റനേകം അടയാളങ്ങള്‍ ഈ പുസ്തകത്തില്‍ എഴുതപ്പെട്ടിട്ടില്ല. ഇവ എഴുതിയത് ഈശോ ദൈവപുത്രനായ മിശിഹാ ആണെന്നും അതുവഴി നിങ്ങള്‍ക്ക് അവന്‍റെ  നാമത്തില്‍ ജീവന്‍ ഉണ്ടാകുവാനും വേണ്ടിയാണ്” (യോഹ 20: 30-31)



ഈശോയുടെ ഉത്ഥാനത്തിനു ശേഷമുള്ള പ്രത്യക്ഷപ്പെടലുകളുടെ ഏറ്റവും മനം കുളിര്‍പ്പിക്കുന്ന വിവരണം നല്‍കുന്നത് ലൂക്കായുടേയും യോഹന്നാന്‍റെയും സുവിശേഷങ്ങളിലാണ്. ഈ പ്രത്യക്ഷപ്പെടലുകള്‍ ഒരേ സമയം സാധാരണങ്ങളും അപ്രതീക്ഷിതങ്ങളും ആണ്. പ്രകൃതി നിയമങ്ങളെ തെറ്റിക്കുന്ന അസാധാരണത്വം  ഈ പ്രത്യക്ഷങ്ങല്‍ക്കുള്ളപ്പോള്‍ത്തന്നെ, തന്‍റെ തുളയ്ക്കപ്പെട്ട കൈകളും കുത്തിത്തുറക്കപ്പെട്ട മാറും ശിഷ്യന്മാരെ കാണിക്കുക വഴി, സ്ലീവയില്‍ തറയ്ക്കപ്പെട്ട താന്‍ തന്നെയാണ് ഉയിര്‍ത്തത് എന്ന്  അവന്‍ അവരെ മനസ്സിലാക്കിക്കൊടുത്തു.

എമ്മാവൂസിലേക്കുള്ള യാത്രയില്‍ ഈശോയുടെ പ്രത്യക്ഷപ്പെടല്‍ ലൂക്കാ സുവിശേഷകന്‍ മനോഹരമായി വിവരിക്കുന്നുണ്ട്. സുവിശേഷത്തിലെ മറ്റു പല കഥകളെപ്പോലെ ഈ വിവരണത്തേയും വലിയ ചിന്തകളില്ലാതെ നാം കാണാറുണ്ട്. പക്ഷേ ഉത്ഥാനശേഷമുള്ള ഒരു സാധാരണ പ്രത്യക്ഷപ്പെടല്‍ ആയി ഇതിനെ കാണാനാവില്ല. ഏതൊരു മെശിഹാനികനും അവശ്യം ഉണ്ടാകേണ്ട ഓര്‍മ്മയുടെയും വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തിലേക്ക് വിരല്‍ ചൂണ്ടുന്ന അതിഗഹനമായതും മനോഹരവുമായ സുവിശേഷ ഭാഗമാണിത്.

ശവകുടീരത്തിന്‍റെ വാതില്‍ക്കലുള്ള കല്ല്‌ മാറിക്കിടക്കുന്നതും ഈശോയുടെ ശരീരം അവിടെ ഇല്ലെന്നുള്ളതും ആദ്യമായി കണ്ടെത്തുന്നത് മദ്ഗലീത്താ മറിയവും യോവന്നയും യാക്കോബിന്‍റെ അമ്മയായ മറിയവും ആണ്. വിസ്മയത്തോടും വിറയലോടും കൂടിയാണ് ഈശോ ഉയിര്‍ത്തെഴുന്നേറ്റെന്നുള്ള വാര്‍ത്ത‍ ദൈവദൂതനില്‍ നിന്നും അവര്‍ ശ്രവിച്ചത്. ദൈവദൂതന്‍ അവരോട് ഇപ്രകാരമാണ് പറഞ്ഞു തുടങ്ങിയത്: “അവന്‍ നിങ്ങളോട് പറഞ്ഞിരുന്നത് ഓര്‍മ്മിക്കുവിന്‍. അപ്പോള്‍ ആ  സ്ത്രീകള്‍ ഈശോയുടെ  വാക്കുകള്‍ ഓര്‍മ്മിക്കുകയും ഈശോയുടെ ശിഷ്യന്മാരോട് പറയുവാനായി പോകുകയും ചെയ്തു.” (ലൂക്കാ 24:8,9). ദൈവദൂതന്‍റെ വാക്കുകള്‍ സ്ത്രീകള്‍ ശിഷ്യന്മാരെ അറിയിച്ചെങ്കിലും അവരത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. “അവര്‍ക്കാകട്ടെ ഈ വാക്കുകള്‍ കെട്ടുകഥ പോലെയേ തോന്നിച്ചുള്ളൂ. അവര്‍ അവരെ വിശ്വസിച്ചില്ല.” (ലൂക്കാ 24:11) സഭ പണിയപ്പെടാന്‍  തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും ഇങ്ങിനെയൊരു പ്രതികരണമല്ല നാം പ്രതീക്ഷിക്കുന്നത്.

തുടര്‍ന്നാണ് ലൂക്കാ സുവിശേഷകന്‍ എമ്മാവൂസിലേക്കുള്ള യാത്ര വിവരിക്കുന്നത്. ഈശോയുടെ രണ്ടു ശിഷ്യന്മാര്‍ എമ്മാവൂസെന്ന ഗ്രാമത്തിലേക്ക് പോവുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചതും അവര്‍ കേട്ടതും ആയ കാര്യങ്ങളെക്കുറിച്ചാണ് അവര്‍ സംസാരിച്ചിരുന്നത്. ഉത്ഥിതനായ ഈശോ അവരോടൊപ്പം കൂടി, അവര്‍ സംസാരിക്കുന്നതെന്താണെന്നു ചോദിച്ചറിഞ്ഞു. തങ്ങള്‍ അറിയുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഈശോയെ അവര്‍ അപ്പോള്‍ തിരിച്ചറിഞ്ഞില്ല. ആ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളുടെ ഒരു സംഗ്രഹം, അതായത് ഈശോ സത്യമായും മിശിഹാ ആയിരുന്നെന്നും, അവന്‍ കുരിശുമരണം വരിച്ചുവെന്നും അവന്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്ന് ശവകുടീരത്തില്‍ പോയ സ്ത്രീകള്‍ അറിയിച്ചുവെന്നും അവര്‍ അവനോട് പറഞ്ഞു. ഈ അവസരത്തിലാണ് തന്നെക്കുറിച്ചുള്ള പ്രവചനങ്ങളാണ് പൂര്‍ത്തിയാക്കപ്പെട്ടതെന്ന്, തന്നെ തിരിച്ചറിയാതിരുന്ന ശിഷ്യന്‍മാരോട് വിശുദ്ധഗ്രന്ഥമുപയോഗിച്ച് ഈശോ വിവരിച്ചു കൊടുത്തത്. സായാന്ഹമായതിനാല്‍ യാത്ര തുടരേണ്ടതില്ലെന്നും തങ്ങളോടൊപ്പം ഭക്ഷിക്കുവാനും വിശ്രമിക്കുവാനും ഈശോയെ അവര്‍ ക്ഷണിച്ചു. ഈശോ അവരുടെ ക്ഷണം സ്വീകരിച്ച് അവരുടെ ഭവനത്തില്‍ പ്രവേശിച്ചു. തുടര്‍ന്നു നടന്ന സംഭവങ്ങള്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈശോ അപ്പം എടുത്ത്, ദൈവത്തെ വാഴ്ത്തി, അത് മുറിച്ച് അവര്‍ക്ക് നല്‍കി. തല്‍ക്ഷണം അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു. അവര്‍ ഈശോയെ തിരിച്ചറിഞ്ഞു. പെട്ടെന്ന് ഈശോ അവരുടെയിടയില്‍ നിന്നും മറഞ്ഞു.
വിശുദ്ധ ഖുര്‍ബ്ബാനയെക്കുറിച്ചുള്ള തെളിവാര്‍ന്ന ഒരു ബിംബമാണിതെങ്കിലും പലപ്പോഴും അതിനുമുമ്പ് നടക്കുന്ന അധ്യാപനത്തിന്‍റെ പ്രാധാന്യം നാം മറന്നു പോകാറുള്ളതാണ്.

ഈശോയുടെ രണ്ടു ശിഷ്യന്മാര്‍ക്കും പ്രവചനങ്ങളെക്കുറിച്ച് ഗ്രാഹ്യമുള്ളവരായിരുന്നു. അവരുടെ ഓര്‍മ്മയില്‍ സജീവമായി നില്‍ക്കുന്നതും അവരെ യഥാര്‍ത്ഥ ജൂതന്‍മാരാക്കുന്നതുമായവയായിരുന്നു പ്രവചനങ്ങള്‍. എമ്മാവൂസിലേക്കുള്ള പാതയില്‍ ഈശോ അവരുടെ ഓര്‍മ്മയെ ബോധ്യത്തിലേയ്ക്ക് നയിച്ചു. ഭക്തനായ ഏതൊരു സാധാരണ ജൂതന്‍റെയും പോലെ അവരുടെ ബുദ്ധിയിലുണ്ടായിരുന്ന പ്രവചനങ്ങള്‍, തന്നിലാണ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് ഈശോ അവരെ പഠിപ്പിച്ചു. അങ്ങിനെ അപ്പം മുറിക്കലിന്‍റെ സമയത്ത് തന്നെ തിരിച്ചറിയുവാനാവും വിധം അവന്‍ അവരുടെ ഹൃദയങ്ങളെ ഒരുക്കി.

ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്: ഓര്‍മ്മയില്ലാത്തവരായിരുന്നുവെങ്കില്‍ ശിഷ്യന്മാര്‍ ഒന്നും മനസ്സിലാക്കുമായിരുന്നില്ല. ആ ഓര്‍മ്മ ഇല്ലായിരുന്നെങ്കില്‍ ഉത്ഥിതനായ തങ്ങളുടെ നാഥനെ അവര്‍ തിരിച്ചറിയുമായിരുന്നില്ല. അവരുടെ വിശ്വാസത്തിന്‍റെ ഒഴിച്ചുകൂട്ടാനാവാത്തതായ ആ കഥകള്‍ ഇല്ലായിരുന്നുവെങ്കില്‍, ആ കഥകളുടെ സാക്ഷാത്കാരം അവര്‍ക്ക് തിരിച്ചറിയാനാവില്ലായിരുന്നു. സഭയില്‍ ഇന്നത്തെ കാലഘട്ടത്തിലുള്ള വലിയ പല പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിലേയ്ക്കാണ് എമ്മാവൂസ് സംഭവം നമ്മെ നയിക്കുന്നത്. ബഹുഭൂരിപക്ഷം കത്തോലിക്കരും, ഓര്‍മ്മകള്‍ നീക്കം ചെയ്യപ്പെട്ട്, മന്ദതയിലാഴ്ന്നുപോയോയെന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു. കത്തോലിക്കാവിശ്വാസത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ പഠിപ്പിക്കുന്ന കഥകള്‍ ഓര്‍മ്മയിലില്ലെങ്കില്‍ എങ്ങിനെയാണ് വിശുദ്ധ ഖുര്‍ബ്ബാനയില്‍ ഈശോയെ തിരിച്ചറിയാനാവുന്നത്. സാംസ്കാരികമായ മന്ദത മനപൂര്‍വ്വം ഉണ്ടാക്കിയെടുത്തതിനാല്‍, നല്ല ഓര്‍മ്മകളെ ഉപേക്ഷിച്ചുകൊണ്ട് എന്തുമാകാം എന്ന സാംസ്‌കാരിക അധപതനതിലേക്ക് കൂപ്പുകുത്തിയതിനെക്കുറിച്ചും ഇത്തരുണത്തില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. പക്ഷേ, ഇന്ന് നമ്മെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കേണ്ടത് വിശ്വാസത്തിന്‍റെ അടിസ്ഥാന ഓര്‍മ്മകള്‍ പോലും ബഹുഭൂരിപക്ഷം കത്തോലിക്കരും പറിച്ചെറിഞ്ഞുകൊണ്ട്, അടിസ്ഥാനങ്ങളൊന്നുമില്ലാതെ തീര്‍ത്തും ലോലമായ വിശ്വാസം വച്ചുപുലര്‍ത്തിക്കൊണ്ട്, താത്കാലികങ്ങളായവയ്ക്ക്, വെറും വികാരങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും സ്ഥാനം കൊടുക്കുന്നതാണ്.

ഇക്കാര്യത്തില്‍ ചെറുപ്പക്കാരുടെ അവസ്ഥ കൃത്യമായി തിരിച്ചറിയാവുന്നതാണ്. കഴിഞ്ഞ ദശകങ്ങളിലുള്ള മതപഠനത്തിന്‍റെ വ്യക്തമായ കുറവ് എല്ലാവരും അംഗീകരിക്കുന്നതാണ്. വിശ്വാസം ഗൗരവമായി എടുക്കേണ്ട ഇടങ്ങളിലും വിശ്വാസം കൈമാറ്റം ചെയ്യുവാന്‍ കടപ്പെട്ടിരിക്കുമ്പോഴുമാണ് ഇത് വളരെ പ്രകടമാകുന്നത്. 1970കളിലും 1980കളിലും ഉണ്ടായിട്ടുള്ള മതപഠനത്തിന്‍റെ ദയനീയ സ്ഥിതിക്ക് കാരണമെന്തെന്നു അത് തിരിച്ചറിഞ്ഞവരെല്ലാവരും പറഞ്ഞിട്ടുണ്ട്. പ്രമാണങ്ങളില്‍ കേന്ദ്രീകൃതമായ മതാധ്യാപനത്തിലേക്ക് ഉള്ള ഒരു തിരിച്ചു പോക്ക് നല്ലതല്ലെന്നും സഭാപഠനങ്ങള്‍ കുട്ടികളിലേക്ക് എങ്ങിനെയെങ്കിലും കുത്തിനിറച്ചുകൊണ്ടുള്ള മതനിരാകരണത്തിന്‍റെയും വൈകാരികതയുടെയുമായ മതപഠനം പ്രയോജനരഹിതമാണെന്നും തിരിച്ചറിഞ്ഞതാണ്. വളരെയധികം പ്രാധാന്യം ഉള്ളതാണെങ്കില്‍ കൂടി പരിശുദ്ധ ത്രിത്വത്തെക്കുറിച്ചും സത്താമാറ്റത്തെക്കുറിച്ചും മറ്റു സുപ്രധാന സഭാതത്വങ്ങളെക്കുറിച്ചുമുള്ള  പഠനങ്ങള്‍ വിശ്വാസത്തിന്‍റെ അതിപ്രധാനമായ ഓര്‍മ്മകള്‍ നിലനിര്‍ത്തുവാന്‍ ഒട്ടും തന്നെ ഉപകാരപ്രദമല്ല. ‘കുമ്പസാരം’ എന്ന പുസ്തകത്തിന്‍റെ പത്താം ഭാഗത്ത്‌ വിശുദ്ധ അഗസ്തീനോസ് അതിമനോഹരമായും ശക്തമായും പഠിപ്പിക്കുന്നതുപോലെ, ഓര്‍മ്മ എന്നത് കേവലം കുറെ വിവരങ്ങളുടെ സമാഹാരം മാത്രമല്ല. അത് മനുഷ്യന്‍റെ സത്തയുടെ തന്നെ രഹസ്യാത്മകവും ഗ്രഹണയോഗ്യമല്ലാത്തതും ഒഴിച്ചുകൂട്ടാനാവാത്തതുമായ ഭാഗവും, ദൈവത്തിലുള്ള  വിശ്വാസത്തില്‍ കേന്ദ്രസ്ഥാനം കയ്യാളുന്നതുമാണ്‌.

ഈശോമിശിഹായിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങളായ, വിശുദ്ധഗ്രന്ഥത്തിലെ പല കഥകളും ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് അറിയുമോയെന്നു സംശയമാണ്‌. അതിനാല്‍ തങ്ങളുടെ ജീവിതത്തിലെ എമ്മാവൂസ്  യാത്രകളില്‍ ഉയിര്‍ത്തെഴുന്നേറ്റ ഈശോയുടെ വാക്കുകള്‍ എങ്ങിനെയാണ് അവര്‍ക്ക് ശ്രദ്ധിക്കാനാവുന്നതും അവയുടെ അര്‍ത്ഥം മനസ്സിലാക്കാനാവുന്നതും? അവര്‍ക്ക് ദൈവികഓര്‍മ്മകള്‍ ഇല്ലാത്തതിനാല്‍, അവരുടെ ഓര്‍മ്മകളുടെ അര്‍ത്ഥം പറഞ്ഞുകൊടുത്തു അവരെ വിശ്വാസത്തിലേക്ക്  നയിക്കുവാന്‍ ഈശോയ്ക്ക് പോലും സാദ്ധ്യമാകുമോ? വിശ്വാസത്തിന്‍റെ മഹനീയ മുഹൂര്‍ത്തo തിരിച്ചറിയുവാന്‍, ആ മുഹൂര്‍ത്തത്തിലേക്ക് നയിക്കുന്ന ഒന്നുംതന്നെ  കയ്യിലില്ലെങ്കില്‍ ഒരുവന് എങ്ങിനെയാണ് സാധിക്കുന്നത്?

ഇവയുടെ ഉത്തരമിരിക്കുന്നത്, വിശുദ്ധഗ്രന്ഥത്തിലെ കഥകളെല്ലാം അതിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് മന:പാഠമാക്കുന്നതിലല്ല. ഭക്തിപ്രകടനത്തിന്‍റെതായചില ആംഗ്യങ്ങളും അടയാളങ്ങളും കുട്ടികളെ പഠിപ്പിക്കുന്നതിലുമല്ല വിശ്വാസപരിശീലനം അടങ്ങിയിരിക്കുന്നത്. എമ്മാവൂസ് യാത്രയിലെ ഈശോയുടെ പ്രത്യക്ഷപ്പെടല്‍ പൂര്‍ണ്ണമാകുന്നത് അപ്പംമുറിക്കലിലാണ്. ഇത് തന്നെയാണ് അവസാന അത്താഴവും പഠിപ്പിക്കുന്നത്: “അവന്‍ അപ്പം എടുത്ത്, ദൈവത്തെ വാഴ്ത്തി, അത് മുറിച്ച് അവര്‍ക്ക് നല്‍കി.” ഈ പ്രവൃത്തിയുടെ പൂര്‍ണ്ണത “ഇതെന്‍റെ ഓര്‍മ്മയ്ക്കായി  ചെയ്യുവിന്‍” എന്ന ഈശോയുടെ നിര്‍ദ്ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ്. ഒരു പക്ഷേ നമുക്ക് മനസ്സിലാക്കാനാവുന്നതിലും അപ്പുറത്താണ് “ഓര്‍മ്മ”യുടെ ശരിയായ അര്‍ത്ഥം അടങ്ങിയിരിക്കുന്നത്. സ്മൃതി, സ്മരണ, ഹൃദിസ്ഥമാക്കല്‍ തുടങ്ങിയ വാക്കുകളൊക്കെ സമാനങ്ങളായ  അര്‍ത്ഥങ്ങള്‍ തരുമെന്നിരിക്കിലും, “എന്നെ നിങ്ങളുടെയിടയില്‍ കൊണ്ടുവരുവാന്‍ നിങ്ങളിത്  ചെയ്യുവിന്‍” എന്നത് കുറേക്കൂടി അര്‍ത്ഥം നല്‍കുന്ന വിശദീകരണമാണ്. ഏറെക്കുറെ ഇത് തന്നെയാണ് കത്തോലിക്കാവിശ്വാസത്തിന്‍റെ  തലത്തില്‍ ‘ഓര്‍മ്മ’യുടെ കാതലായ മനസ്സിലാക്കല്‍. ചുരുക്കത്തില്‍ ഇത് സഭയുടെ ഓര്‍മ്മയാണ് , മിശിഹായുടെ ഓര്‍മ്മയാണ്, സര്‍വ്വോപരി ദൈവപിതാവിന്‍റെ ഓര്‍മ്മയാണ്. വിശുദ്ധ ഖുര്‍ബ്ബാനയിലുള്ള ക്രിയാത്മകമായ പങ്കാളിത്തം   യഥാര്‍ത്ഥത്തില്‍ സഭയുടെ ഓര്‍മ്മയിലുള്ള പങ്കാളിത്തം തന്നെയാണ്. ആ ഓര്‍മ്മയാണ് വിശുദ്ധഗ്രന്ഥപാരായണത്തിലും, പരമ്പരാഗതമായ വിശ്വാസ കൈമാറ്റത്തിന്‍റെ കാര്യത്തിലും, ഉയിര്‍ത്തെഴുന്നേറ്റ ഈശോയെ വിശുദ്ധ ഖുര്‍ബ്ബാനയില്‍ തിരിച്ചറിയുന്നതിലും, ഈശോയെ കൈക്കൊള്ളുന്നതിലുമൊക്കെ അടങ്ങിയിരിക്കുന്നത്.  സഭയുടെ ഓര്‍മ്മ സജീവവും, യഥാര്‍ത്ഥവും, നൈസര്‍ഗികവും, റൂഹാദ്ക്കുദ്‌ശായുടെ  ശക്തിയാല്‍ വളരുന്നതും പുഷ്ടിപ്പെടുന്നതുമാണ്.

തിരുസഭ ഒരു പ്രത്യേക  രീതിയില്‍  ആഘോഷിക്കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നതിലുപരി സഭയുടെ ഓര്‍മ്മയുടെ ആഘോഷമായാണ്‌ വിശുദ്ധ ഖുര്‍ബ്ബാന നാം അര്‍പ്പിക്കേണ്ടത്. എല്ലാ ഭാവചലനങ്ങളും (ആംഗ്യങ്ങളും), കീര്‍ത്തനങ്ങളുടെ ഓരോ രാഗങ്ങളും, ആരാധനാഭാഷയിലെ താളാത്മകമായ സ്വരാവരോഹണത്തിലും  വിശുദ്ധഗ്രന്ഥവായനകളുടെ പ്രത്യേക സ്വരഭേദങ്ങളും ആധുനികതയുടെ യുക്തിവാദങ്ങളെ ബോധപൂര്‍വ്വം നിരാകരിക്കുന്ന പുരാതനശൈലിപ്രയോഗങ്ങളും, കാര്‍മ്മികനും ആരാധനാസമൂഹവും ഏകമനസ്സോടെ ഒരേദിശയില്‍ ദൈവത്തിലേക്ക് തിരിഞ്ഞുനില്‍ക്കുന്നതും, ഇതിലെല്ലാമുപരി നമ്മുടെ കര്‍ത്താവും ദൈവമുമായവനെ നമ്മുടെയിടയില്‍ കൊണ്ടുവരുവാന്‍ ആവശ്യമായ സ്വച്ഛന്ദമായ മനോനിലയും ആണ് സഭയുടെ സജീവവും  നൈസര്‍ഗികവുമായ ഓര്‍മ്മയ്ക്ക് നിദാനം. പക്ഷേ സഭയുടെ ദൈവാരാധന എന്നത് ചില വിദഗ്ദ്ധരുടെ കയ്യിലെ  പരീക്ഷണവസ്തുവകുമ്പോള്‍, സംസ്കാരത്തിന്‍റെ അനുദിനവ്യതിയാനങ്ങളാലുണ്ടാക്കപ്പെടുന്ന ഉച്ചിഷ്ടകൂമ്പാരങ്ങളിന്മേലുണ്ടാകുന്ന പുതുമകള്‍ക്കനുസരിച്ച് എപ്പോഴും   പുതുതാക്കിക്കൊണ്ടിരിക്കുമ്പോള്‍, ദൈവാരാധനാ രീതികളെ സംവിധായകന്‍റെ ഇഷ്ടമനുസ്സരിച്ച് ഒരു തിരക്കഥയെന്നപോലെ നിരന്തരം വെട്ടിത്തിരുത്തുകയും നീക്കിക്കളയുകയും ഒട്ടിച്ചുചേര്‍ക്കുകയും  ചെയ്തുകൊണ്ടിരുന്നാല്‍ പരസ്പരാശ്രയമുള്ള സജീവവസ്തുവായ ദൈവാരാധനയെന്ന സഭയുടെ ഓര്‍മ്മയെത്തന്നെയാണ് നശിപ്പിക്കുന്നത്. ദൈവത്തെ ആരാധിക്കുവാന്‍ ഉള്ള ഒരു സാധാരണ കത്തോലിക്കാ വിശ്വാസിയുടെ കഴിവിനെയാണ് അങ്ങിനെ നശിപ്പിക്കുന്നത്.

സഭ അവളുടെ ഓര്‍മ്മയെ, അവളുടെ മക്കളുടെ ഓര്‍മ്മയെ വീണ്ടെടുക്കുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. ലോകത്തിന്‍റെ വിവിധകോണുകളിലുള്ള ദൈവാലയങ്ങളില്‍ വിശ്വാസികള്‍ ഒന്നിച്ചു കൂടുവാനും തങ്ങളുടെ ഓര്‍മ്മകളെ പങ്കുവയ്ക്കുവാനും, പരിശുദ്ധ മറിയത്തെപ്പോലെ അവയെ ഹൃദിസ്ഥമാക്കുവാനും നമുക്ക് പ്രാര്‍ത്ഥിക്കാം. കാലാകാലങ്ങളായി കൈമാറിക്കിട്ടിയിരിക്കുന്ന, നമുക്ക് മുമ്പേ നടന്നിരിക്കുന്ന  വിശ്വാസികളാല്‍ ശുദ്ധിവരുത്തിയിരിക്കുന്നതായ വിശുദ്ധിയുടെ സൗന്ദര്യത്തെ ഓര്‍മ്മിക്കുവാനും, നമുക്ക് ജീവനുണ്ടാകുവാനായി തന്‍റെ ഏകമകനെ മരണത്തിനേല്‍പ്പിച്ചു കൊടുക്കുവാന്‍ മാത്രം ലോകത്തെ അത്രയധികമായി സ്നേഹിച്ച ദൈവത്തെ ഓര്‍മ്മിക്കുവാനുമായി നമുക്ക് പ്രാര്‍ത്ഥിക്കാം.  അവന്‍  മഹത്വത്തില്‍     ആയിരിക്കുന്നതിനാല്‍ അവനിലുള്ള വിശ്വാസം മൂലം നമുക്കോരോരുത്തര്‍ക്കും ആ നിത്യജീവിതത്തില്‍ പങ്കുലഭിക്കുമെന്ന് നമുക്ക് ഉറച്ച് പ്രത്യാശിക്കാം.

വിവര്‍ത്തനം: ജോസഫ്‌ വര്‍ഗ്ഗീസ് കുരീത്തറ സി.എം.ഐ.


Posted by Father Richard G. Cipolla on 4/27/2014 05:38:00 PM at
http://rorate-caeli.blogspot.com/2014/04/sermon-for-dominica-in-albis-2014-from.html

No comments:

Post a Comment