ഗാനാത്മകമായ വിശുദ്ധ കുർബാന
വിശുദ്ധ കുർബാന അർപ്പണം പരമാവധി ആഘോഷം ആയി നടത്തുവാൻ ആണ് തിരുസഭ കൽപ്പിക്കുന്നത്. സംഗീതവും വിശുദ്ധ കുർബാനയും പരസ്പരം ബന്ധപെട്ടിരിക്കുന്നു . വിശുദ്ധ ഗ്രന്ഥത്തിൽ തന്നെ പലയിടത്തും സംഗീതത്തെ കുറിച്ച് പറയുന്നുണ്ട് . ഇസ്രയേൽ ജനതയുടെ വിശുദ്ധ സംഗീതമാണ് സങ്കീർത്തനങ്ങൾ. യഥാർത്ഥത്തിൽ ബൈബിളിലെ പാട്ടു പുസ്തകം തന്നെയാണ് സങ്കീർത്തനങ്ങൾ. ഈശോയുടെ തന്നെ പ്രാർത്ഥനാ ഗീതങ്ങൾ സങ്കീർത്തനങ്ങൾ ആയിരുന്നു.
സംഗീതാത്മകമാണ് ആരാധനക്രമം. എല്ലാ സഭകളിലും ആരാധനക്രമ സംഗീതം വളരെ പ്രധാനപ്പെട്ടതാണ്. സംഗീതാത്മകമല്ലാതെ പൗരസ്ത്യ സഭകളിൽ ആരാധനക്രമത്തെ കാണാൻ കഴിയില്ല. ഏറ്റം പഴക്കം ചെന്ന ആരാധന ക്രമ സംഗീതങ്ങളിൽ ഒന്നാണ് സുറിയാനി സംഗീതം. കുർബാനയിലെ ഒരോ വാക്കും പാടുന്ന രീതിയിലാണു പൗരസ്ത്യ സഭകളിൽ ചെല്ലുന്നത്. അത് കൊണ്ട് തന്നെ ഗാനങ്ങൾക്കും , ഗായക സംഘത്തിനും വലിയ സ്ഥാനം ആണ് ആരാധനക്രമത്തിൽ തിരുസഭ കൊടുക്കുന്നത്. ' റുഹാദക്കുദ്ശയുടെ വീണ ' എന്നറിയപെടുന്ന മാർ അപ്രേം ആണ് സുറിയാനി സഭയിൽ ഗായക സംഘത്തിന്റെ മദ്ധ്യസ്ഥൻ . ലത്തീൻ സഭയിൽ വിശുദ്ധ സിസിലി ആണ് മദ്ധ്യസ്ഥ .
ആരാധനക്രമ സംഗീതത്തെ വിശുദ്ധ ഗീതങ്ങൾ എന്നാണ് രണ്ടാം വത്തിക്കാൻ കൌണ്സിൽ വിശേഷിപ്പിക്കുന്നത്. ജനങളുടെ പങ്കാളിത്തത്തോടെ തിരുകർമ്മ സംഗീതത്തെ ചിട്ടപെടുത്തണം എന്നാണ് രണ്ടാം വത്തിക്കാൻ കൌണ്സിൽ നിർദേശിക്കുന്നത് . അതായത് ദൈവ ജനത്തിനും കൂടി പാടുവാൻ പറ്റുന്ന പാട്ടുകൾ ആവണം . മാത്രമല്ല ഗീതങ്ങളുടെ ഉള്ളടക്കം സഭാ വിശ്വാസത്തിനു ചേരുന്നതും സഭ സൂനഹദോസ് അനുവദിച്ചതും ആകണം.
ആർക്കെങ്കിലും പെട്ടന്ന് ഉണ്ടാക്കാവുന്ന ഒന്നല്ല ആരാധനക്രമ സംഗീതം. ആരാധനക്രമ സംഗീതം രൂപം കൊള്ളേണ്ടത് നിരന്തരമായ പ്രാർഥനയുടെയും ഉപവാസത്തിന്റെയും ചൈതന്യത്തിൽ ആവണം . അങ്ങനെ ഉള്ള ഗീതങ്ങൾ ആണ് സഭ നമ്മൾക്ക് നല്കിയിട്ടുള്ളത്. ഒരു കാരണവശാലും ഈ കുർബാന ഗീതങ്ങൾ മാറ്റി പാടുവാൻ പാടില്ല . സഭ അംഗീകരിച്ച കുർബാന തക്സായിൽ ഉള്ള പാട്ടുകൾ മാത്രം ആണ് പാടുവാൻ അനുവാദം ഉള്ളത്.
പ്രാർത്ഥനകൾക്കും ഗീതങ്ങൾക്കും
മറ്റ് ഗാനങ്ങളും മറ്റും ഉപയോഗിക്കരുത് എന്ന് പറയാനുള്ള കാരണം എന്താണ് എന്ന് നോക്കാം. നമ്മുടെ കുർബാനയിലെ ദിവ്യ രഹസ്യഗീതം, അതായത്
"കർത്താവിൽ ഞാൻ ദൃഡമായി ശരണപ്പെട്ടു” ....
മിശിഹാ കർത്തവിൻ
തിരുമെയ്
നിണവുമിതാ
പാവന ബലീപീഠേ
സ്നേഹ ഭയങ്ങളോടണയുക
അഖിലരുമൊന്നായി സന്നിധിയി വാനവ നിരയോടു ചേർന്നേവം
പാടാം ദൈവം പരിശുദ്ധൻ
പരിശുദ്ധൻ
നിത്യം പരിശുദ്ധൻ"
ഇത് വളരെ പഴക്കമുള്ളതും പ്രതീകാത്മകവും ദൈവശാസ്ത്ര പരമായി വളരെ ആഴമുള്ളതുമാണ്. ദിവ്യരഹസ്യ ഗീതത്തിന്റെ സമയത്താണ് പുരോഹിതൻ കാസയും പീലാസയും ബേസ്ഗസായിൽ നിന്ന് ബലിപീഠത്തിലേയ്ക്ക് സംവഹിക്കുക.
പുരോഹിതൻ കാസയും പീലാസയും ഒരുക്കുമ്പോഴും ഇതിനു സമാനമായ പ്രാർത്ഥനകൾ ഉണ്ട് . മിശിഹായുടെ ഗാഗുൽത്താ യാത്ര, കുരിശു മരണം, ഖബറടക്കം ഇവ ആണ് ഈ സമയത്ത് നടക്കുന്നത്.
അതായതു വളരെ വലിയ ഒരു ദിവ്യരഹസ്യം നടക്കുക ആണ് അൾത്താരയിൽ . ഈ സത്യം വിശ്വാസികൾ ഒന്നടങ്കം പ്രഘോഷിക്കുകയാണ് ഈ ദിവ്യ രഹസ്യ ഗീതത്തിലൂടെ. സങ്കീർത്തനങ്ങൾ ആയാലും, സുവിശേഷത്തിന്
മുമ്പ് പാടുന്ന പാട്ടുകൾ ആയാലും, ഓശാന ഗീതം ആയാലും എല്ലാം തന്നെ വ്യക്തം ആയ അർത്ഥം
ഉള്ളവയാണ്. ഇതിനു പകരം ആരെങ്കിലും എഴുതിയ എന്തെങ്കിലും ഒരു പാട്ട് പാടിയാൽ കുർബാനയും ആയി ഒരു ചേർച്ചയും ഉണ്ടാകില്ല .
സിറോ മലബാർ സഭയിൽ ഒരു കാലഘട്ടത്തിൽ സുറിയാനി കുർബാന മാത്രം ആയിരുന്നു ഉണ്ടാരുന്നത്. എന്നാൽ പിന്നീട് മലയാളം കുർബാന വന്നപ്പോൾ , സുറിയാനി സംഗീതത്തോട് ചേരുന്ന , 'തുയ്യാ ' ട്വൂണ് ആണ് സഭ നിർദേശിച്ചത് . എന്നാൽ പിന്നീട് എറണാകുളം, ചങ്ങനാശേരി , പാലാ , കാഞ്ഞിരപ്പള്ളി ട്വൂണുകൾ പ്രച്ചാരത്തിൽ വരുകയും, അത് തന്നെ വ്യാപകം ആയി ഉപയോഗിക്കുകയും ചെയുന്നു . ഇതിൽ ഏതു ട്വൂണുകൾ എടുത്താലും വിശുദ്ധ കുര്ബാനക്ക് ചേരും വിധം , സഭയുടെ ഔദ്യോഗിക കുർബാന പുസ്തകത്തിലെ പാട്ടുകൾ മാത്രം പാടണം എന്നാണു സഭാ സൂനഹദോസ് നിർദേശിക്കുന്നത് . ഇത് സിറോ മലബാർ സഭയുടെ മേജർ ആർച് ബിഷപ്പ് തന്റെ ഇടയ ലേഖനത്തിൽ വ്യക്തമാക്കിയതാണ്.
വിശുദ്ധ
കുർബാന അതിന്റെ പൂർണ്ണതയിൽ അർപ്പിക്കുക എന്നത് ദൈവ ജനത്തിന്റെ അവകാശം ആണ് . അതിൽ സമയം പ്രശ്നം ആയി നാം കാണരുത്.. വിശുദ്ധ കുർബാന ഏറ്റവും ഭക്തിയോടെയും ആദരവോടെയും കൂടി , ഗാനാത്മകമായി തന്നെ വൈദികനും , ഗായക സംഘത്തിനും ഒപ്പം നമ്മക്ക് അർപ്പിക്കാം .